കേരളത്തിലെ പുരാരേഖകളുടെ സംരക്ഷണം പൊതുസമൂഹം ഗൗരവത്തിൽ ഏറ്റെടുക്കണമെന്നും മാനുസ്ക്രിപ്റ്റ് സർവ്വെ നടത്തി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് താളിയോലകളും ഗ്രന്ഥങ്ങളും മാനുസ്ക്രിപ്റ്റുകളും സംരക്ഷിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും തുഞ്ചൻ മാനുസ്ക്രിപ്റ്റ് റെപ്പോസിറ്ററി ഡയറക്ടറുമായ ഡോ.മഞ്ജു.എം.പി ആവശ്യപ്പെട്ടു. ശ്രീ രാഘവപുരം സഭായോഗത്തിന്റെ വാർഷിക വേദഭജനത്തോട് അനുബന്ധിച്ച് നടന്ന ഹിസ്റ്ററി കൗൺസിൽ വിദ്വൽ സദസ്സിൽ കേരളത്തിലെ പുരാരേഖകളുടെ സംരക്ഷണം ഡിജിറ്റൽ യുഗത്തിൽ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അവർ. അബ്ലി വാധ്യാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയോട് അനുബന്ധിച്ച് താളിയോലകളുടെ നിർമ്മാണവും നവീനരചനാരീതികളും എന്ന വിഷയത്തെ അധികരിച്ച് പാം ലീഫ് ഇന്നൊവേഷൻസ് ഡയറക്ടർ ആയ രാജേഷ് കുമാർ സംസാരിച്ചു. പനയോലയിൽ പ്രിന്റ് ചെയ്യുന്ന സാങ്കേതിക വിദ്യ നിലവിൽ വന്നു കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പ് റിട്ട. അഡീഷണൽ സെക്രട്ടറി റ്റി.ജെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീ രാഘവപുരം സഭായോഗം ഹിസ്റ്ററി കൗൺസിൽ (SCHR) ലോഗോ പ്രകാശനം ഡോ.മഞ്ജു.എം.പി നിർവഹിച്ചു.
FICCI BOOK OF THE YEAR ദേശീയ പുരസ്കാരജേതാവ് രാജേഷ് കുമാറിനെ സഭാ യോഗത്തിന് വേണ്ടി സുനന്ദൻ മാങ്കുളം ആദരിച്ചു. സഭാ യോഗം ഹിസ്റ്ററി കൗൺസിൽ സെക്രട്ടറി ചേറ്റൂർ വിനോദ് നമ്പൂതിരി സ്വാഗതവും സഭാ യോഗം പിആർഒ പള്ളം ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. മാനുസ്ക്രിപ്റ്റുകളും താളിയോലകളും സംരക്ഷിക്കാൻ വേണ്ടി സഭാ യോഗം ഹിസ്റ്ററി കൗൺസിൽ പദ്ധതി തയ്യാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.